ബിഎഡും കാസർഗോഡൻ ഭാഷയും- 1

0

 ബിഎഡും കാസർഗോഡൻ ഭാഷയും- 1

 കാസർഗോഡ് ജില്ലയ്ക്കപ്പുറം മറ്റൊരു ഭാഷാലോകമുണ്ടെന്ന് മനസിലാക്കിതന്നത് ബിഎഡ് കാലമാണ്.ഡിഗ്രിയുടെ മാർക്കിന് നാട്ടിലുള്ള സെന്ററൊന്നും വലിയ ബഹുമാനം നൽകാത്തപ്പോഴാണ് അങ്ങ് ഹൈറഞ്ചിൽ നിന്ന്,ഇടുക്കിയിലെ നെടുങ്കണ്ടം ബിഎഡ് സെന്ററിൽ നിന്ന് ഒരു വിളി വന്നത്.

 

ആദ്യത്തെ യാത്ര ഏട്ടെന്റെ കൂടെയായിരുന്നു. കോട്ടയം ചുറ്റിയാണ് അന്ന് നെടുങ്കണ്ടത്തെത്തിയത്. പിന്നെയാണ് തളിപറമ്പിൽ നിന്ന് നേരിട്ട് കട്ടപ്പനയിലേക്ക് ഒരു ഹോളിഫാമിലി ബസുണ്ടെന്നറിഞ്ഞത്. അതിൽ വൈകുന്നേരം  കയറിയാൽ പിറ്റേദിവസം വെളുപ്പിന` കട്ടപ്പനയെത്തും. അവിടെ നിന്ന് രണ്ടുമണിക്കുർ ബസിൽ സഞ്ചരിച്ചാൽ നെടുങ്കണ്ടത്തെത്താം.

 

എനി കാര്യത്തിലേക്ക് വരാം.നെടുങ്കണ്ടത്തെത്തുന്നതുവരെ എനിക്ക് കോരളമൊട്ടുക്കുമുള്ള സംസാരഭാഷയെന്നാൽ വന്നിനി,പോയിനി,കിട്ടീനിആയിരുന്നു.

 

പിന്നെ നമ്മുടെ ചെറുവത്തൂർ നീലേശ്വരം ഭാഗത്ത് ഒരു ട്ടിപ്രയോഗം കൂടിയുണ്ട്.

 

ഇഗ്ലീഷിലെ past perfect tense പോലത്തൊരു സാധനാന്ന്.

 

കേട്ടിട്ടില്ലേ  When I reached the railway station, the train had left.

 

ഇതിൽ ഐ ആണോ റീച്ചിയത് ട്രൈയിനാണോ ലെഫ്റ്റിയത് എന്ന് മാഷമ്മാർക്കും പുള്ളർക്കും ഒരു പോലെ കൺഫ്യൂഷൻ ഇണ്ടാക്ക്ന്ന്ണ്ടെങ്കിലും Tense പഠിപ്പിക്കുന്ന കാലം തൊട്ടേ കൈരളിയിലെ വല്ല്യേട്ടൻ സിനിമ പോലെ അത് ഉപയോഗിച്ച് വരുന്ന്ണ്ട്.അതു പോലൊരു ഇദാന്ന് ഈ    ട്ടി’.

 


ഉദാഹരണത്തിന` ‘ഓനെന്ന വിളിച്ചിനെങ്കില` ഞാനാട പോട്ടീ(പോകട്ടീ).അതായത് ഓനെന്ന വിളിച്ചിറ്റൂല. ഞാൻ ആട പോയിറ്റൂലാന്ന് സാരം.

 

അങ്ങനെ കിട്ടീനി,പോയിനീ,വന്നിനി പോലുള്ള നിയും പോകട്ടി,വരട്ടി,കിട്ടട്ടി പോലുള്ള ട്ടിയും ചേർത്ത് വലിച്ച് നീട്ടാതെ കാച്ചി കുറുക്കി വേഗം ഇറങ്ങാൻ ബേങ്കിയെന്നും ഇറങ്ങിക്കോളാം എന്നതിന് 'കീയാ'ന്നും അവൻ ഇറങ്ങി ഓടി എന്നതിന` ‘ഓൻ കീഞ്ഞ്പാഞ്ഞുന്നുംപോലുള്ള  കുറേ വാക്കുകള` സാമ്പാദ്യയാക്കീറ്റാന്ന്` നെടുങ്കണ്ടേത്തേക്കുള്ള പോക്ക്.

 

കേരളത്തിലെ 14 ജില്ലക്കാരും അവിടെ അഡ്മിഷനെത്തിയിരുന്നു.അതിൽ പരിചയ്പ്പെട്ട ചിലരെല്ലം എന്റെ സംസാരം കേട്ടീറ്റ് മിഴിച്ച് നിക്കുന്നുണ്ടായിരുന്നു.അപ്പം ഉം എന്തെ. എന്തെ കൊയപ്പം?’ എന്നർത്ഥത്തിൽ ഞാനും തിരിച്ച് നോക്കുന്നുണ്ടായിനി.

 

അക്കുട്ടത്തിൽ ഇടുക്കിക്കാരനായ സതീഷ് അവന്റെ റുമിലെക്ക് എന്നെ ക്ഷണിച്ചു.രണ്ടു ദിവസം കഴിഞ്ഞ് കോട്ടയം കാഞ്ഞിരപള്ളിക്കാരനായ ബോബൻ കെ മാത്യുവും ഞങ്ങളോടപ്പം ചേർന്നു.

 

കോഴ്സിന്റെ ആദ്യദിനങ്ങളിൽ  രാവിലെ പ്രാതലിനുള്ള കറികൾക്ക് ഉരുളകിഴങ്ങ് വെച്ച് ഞങ്ങൾ എന്തെങ്കിലും ഉണ്ടാക്കും.ഉച്ചയ്ക്ക്പക്ഷേ ഉരുളകിഴങ്ങ് പാടെ ഒഴിവാക്കാറില്ലെങ്കിലും രാത്രി ഉരുളകിഴങ്ങ് കൂട്ടാതെ ഉണ്ണാറില്ല.

 

അങ്ങനെ നമ്മുടെ ആദ്യകാല ഉരുളകിഴങ്ങ് ദിനങ്ങളിൽ വിരുന്നെത്തിയ തക്കാളിയും ഉണക്കുമൊക്കെ ഒരു മൂഷികൻ വന്ന് ടേസ്റ്റ് ചെയ്യാൻ തുടങ്ങി.

 

അവനെ എങ്ങനെ പിടികൂടുമെന്ന് കൂലങ്കഷമായി ആലോചിച്ചോണ്ടിരുന്ന ഒരു ദിവസം.

 

സമയം  രാത്രി  പത്തര പതിനൊന്ന് മണി.

 

 യാതൊരുവിധ പ്രകോപനവും പ്രലോഭനവുമില്ലതെ ആ മാർജാരശത്രുവുണ്ട് മുക്കാല മുക്കാബലയും പാടി മുറിയുടെ മുലയിലുള്ള പ്ലാസ്റ്റിക് ചാക്കിനടിയിലേക്ക് നൂണ്ടൂപോവുന്നു.

 

ഇതു തന്നെ പറ്റിയ തക്കം. ഓടിപോകാൻ വിടാതെ ഞാൻ അവനെ കവച്ചുനിന്നു`.

 

ബോബൻ പൂമുഖമുറിയിൽ ഇരുന്ന് എന്തോ എഴുതുകയാണ`. സതീഷ് സ്ഥലത്തില്ല.

 

എന്റെ കയ്യിലാണെങ്കിൽ ഈ ഗണപതിവാഹനനെ സ്വീകരിക്കാൻ കത്തി,കഠാര,ചെണ്ട്,ഹാരം,റീത്ത് ഇത്യാദി സാധനങ്ങളൊന്നുമില്ല.

 

ഞാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

 

ബോബാ മാച്ചി എടുക്കറോ?

 

 അവൻ വിളി കേട്ടുവെങ്കിലും കവി എന്താ ഉദ്ദേശിക്കുന്നതെന്ന് അവനൊട്ടും മനസിലായില്ല.

 

 ചെറുവത്തൂർകാരന് നിയും ട്ടിയും കൂടാതെ ഇന്റിലജൻസ് ഏജൻസിയുടെ പേരിലുള്ള ഈ റോയും കാര്യമായ എടങ്ങേറുണ്ടാക്കുന്നുവെന്ന കാര്യം പിടികിട്ടിയത് അപ്പോഴാണ്

 

എന്തുവാ,എന്തുവാ  എന്ന് അവൻ ഇടയ്ക്കിടെ എന്നോട് ചോദിക്കുന്നുണ്ട്.

 

ഞാൻ മെല്ലേ ബോബനടുത്തേക്ക് ചെന്നു.

 

മാച്ചി എന്നതിന് ചൂൽ എന്നും എടുക്കറോ എന്നതിന് ഒന്നെടുത്തിട്ട് വരാവ്വോ, ഒന്നെടുത്തേ, ഒന്നെടുക്കാൻ പറ്റുമോഎന്നിങ്ങനെ തെക്കൻഭാഷാ വകഭേദങ്ങളുണ്ടെന്നും അരമണിക്കുലധികം നീണ്ട ചൂടേറിയ സംവാദത്തിലൂടെ രണ്ടുപേരും മനസിലാക്കി.

 

ആ വിളിയുടെ കൂടെ എലിയെ ചേർത്തിരുന്നെങ്കിൽ അവൻ എത്തിനോക്കുകയെങ്കിലും ചെയ്യുമായിരുന്നു😢.

 

എന്തായാലും എലിക്ക് നമ്മുടെ കാസർഗോട്ടുകാര` പ്രത്യേകപേരിട്ടില്ലാത്തത് ഭാഗ്യം.അതുംകുടി കേട്ടിരുന്നെങ്കിൽ ബോബൻ ജീവനുംകൊണ്ട് ഓടുമായിരുന്നു.

 

കാര്യങ്ങൾ മനസിലായപാടെ ഓ അത്രേയുള്ളൂ എന്നും പറഞ്ഞ് റബ്ബർചെരുപ്പ് തറയിലടിച്ച് ശബ്ദമുണ്ടാക്കി അവൻ എഴുന്നേറ്റു.

 

എവിടെ എലി? എലി എവിടെ? എനിക്ക് ഇപ്പോൾ അതിനെ പിടിക്കണമെന്നും പറഞ്ഞ് അവൻ ബഹളമുണ്ടാക്കാൻ തുടങ്ങി.

 

ഈ പാതിരാതിക്ക് നിന്റെ അച്ഛനുണ്ടാക്കിവെച്ചിട്ടുണ്ടോട പൊറോട്ടയും ചിക്കൻ കറിയും എന്ന ജഗതിയുടെ ഡയലോഗാണ് എനിക്ക് പെട്ടെന്ന് ഓർമ്മവന്നത്.

 

സാദാ ഡയലോഗ്  പറഞ്ഞിട്ട് കാര്യമില്ല.അവൻ കാഞ്ഞിരപ്പള്ളിക്കാരനാണ്.സർവ്വോപരി  പൂഞ്ഞാർ നിയോജകമണ്ഡലത്തിൽപ്പെട്ടവനും. നമ്മൾ ഒന്നു പറഞ്ഞാൽ അവർ പത്തെണ്ണം തിരിച്ചുപറയും.

 

നമ്മൾ റാണിപുരത്തുകാരാണെങ്കിൽ തറുതലയിൽ അവർ രാജപുരത്തുകാർ.

 

എനി എന്തെങ്കിലും ചീത്ത വിളിക്കാമെന്ന് വെച്ചാലോ?

 

 നമ്മൾ അതില് വെറും പൈതൽമലക്കാർ.അവരോ? അവർ എല്ലാ അക്ഷരങ്ങളെയും കൂട്ടി ഒരു പിടി പിടിച്ചാൽ  ആനമുടിയിൽചെന്നേ അവസാനിപ്പിക്കൂ.

 

എന്തിനാ ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിക്കുന്നത്?

     

അതുകൊണ്ട് എലി അതിന്റെ പാട്ടിനുപോയി എന്നുമാത്രം ഞാൻ മറുപടി പറഞ്ഞു.

Post a Comment

0Comments
Post a Comment (0)